കുമളി ചെക്ക് പോസ്റ്റില്‍ വിജിലൻസ് മിന്നല്‍ പരിശോധന; വ്യാപക ക്രമക്കേടുകൾ കണ്ടെത്തി

ഇടുക്കി: ശബരിമല സീസണ്‍ പ്രമാണിച്ച്‌ ഇടുക്കിയിലെ കുമളി ചെക്ക് പോസ്റ്റില്‍ വിജിലൻസിന്റെ മിന്നല്‍ പരിശോധന. അതിര്‍ത്തിയിലുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി.

ഓഫീസ് സമുച്ചയത്തിലെ പല ഭാഗത്തായി സൂക്ഷിച്ചിരുന്ന പണവും വിജിലൻസ് പിടിച്ചെടുത്തു. കേരള – തമിഴ്നാട് അതിര്‍ത്തിയിലെ കുമളിയിലുള്ള എക്സൈസ്, ലൈവ്സ്റ്റോക്ക്, മോട്ടോര്‍ വാഹന വകുപ്പ്, ജി എസ് ടി എൻഫോഴ്സ്മെന്റ് എന്നീ വകുപ്പുകളുടെ ഓഫീസ് സമുച്ചയത്തിലായിരുന്നു വിജിലൻസ് സംഘത്തിന്റെ മിന്നല്‍ പരിശോധന.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പ ഭക്തരുടെ വാഹനങ്ങളില്‍ നിന്നും അനധികൃതമായി പണം വാങ്ങുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

തമിഴ്നാട്ടില്‍ നിന്നുള്ള വാഹനത്തില്‍ അയ്യപ്പ ഭക്തരുടെ വേഷത്തിലുണ്ടായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥരില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ 1000 രൂപ കൈക്കൂലിയായി വാങ്ങി.

തുടര്‍ന്ന് കൂടുതല്‍ വിജിലൻസ് സംഘം ഓഫീസ് സമുച്ചയത്തില്‍ വിശദമായി പരിശോധന നടത്തി. ഉപേക്ഷിച്ച പ്രിന്ററിന്റെ ഉള്ളിലും കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ചിരുന്ന 8000 ലധികം രൂപ വിജിലൻസ് കണ്ടെടുത്തു.

ചെക്ക് പോസ്റ്റ്‌ ഡ്യുട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ലോഡ്ജിലും വിജിലൻസ് പരിശോധന നടത്തി. ഓണ്‍ലൈൻ പെര്‍മിറ്റ് എടുത്തു വരുന്ന അയല്‍ സംസ്ഥാനങ്ങളിലെ വാഹനങ്ങളില്‍ നിന്ന് വാങ്ങിയ പണമാണ് കണ്ടെത്തിയതെന്നാണ് വിജിലൻസ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.

കട്ടപ്പനയിൽ ഏറ്റവും നല്ല ഭക്ഷണം കിട്ടുന്ന വൃത്തിയുള്ള ഹോട്ടൽ

കഴിഞ്ഞ വര്‍ഷം ശബരിമല സീസണ്‍ സമയത്ത് നടത്തിയ പരിശോധനയിലും അനധികൃതമായി സൂക്ഷിച്ചിരുന്ന പണം വിജിലൻസ് സംഘം പിടികൂടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *